Wednesday, October 8, 2008

ചലച്ചിത്രത്തിണ്റ്റെ രാഷ്ട്രീയവും ബാഹ്യയാഥാര്‍ത്ഥ്യവും

കഥാകാരനും നടനുമായ മധുപാല്‍, 'തലപ്പാവ്‌' എന്ന ചലച്ചിത്രത്തിലൂടെ ആദ്യമായി സംവിധാനരംഗത്തേക്കു പ്രവേശിക്കുകയാണ്‌. സാങ്കേതികമികവും ആവിഷ്ക്കരണകലയിലെ ചാതുര്യവും പ്രകടമാക്കുന്ന ഒരു ചലച്ചിത്രം പ്രേക്ഷകര്‍ക്കു നല്‍കാന്‍ അദ്ദേഹത്തിണ്റ്റെ ആദ്യസംരംഭത്തിനു തന്നെ കഴിഞ്ഞിരിക്കുന്നു. 'തലപ്പാവ്‌' ഒരു രാഷ്ട്രീയ സിനിമയാണ്‌. സമീപഭൂതകാല കേരളസമൂഹം ഏറെ ചര്‍ച്ച ചെയ്ത സഖാവ്‌ വര്‍ഗീസിണ്റ്റെ രക്തസാക്ഷിത്വവും വര്‍ഗീസിനെ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം വെടിവെച്ചുകൊന്നത്‌ താനാണെ പോലീസുകാരനായിരുന്ന രാമചന്ദ്രന്‍നായരുടെ വെളിപ്പെടുത്തലുമാണ്‌ ഈ ചലച്ചിത്രത്തിണ്റ്റെ കഥാപശ്ചാത്തലം. രാഷ്ട്രീയത്തെ അടിത്തറയായി സ്വീകരിക്കുന്ന മധുപാലിണ്റ്റെ ഈ ആദ്യചലച്ചിത്രം പുറത്തേക്കു പ്രസരിപ്പിക്കുന്ന രാഷ്ട്രീയം എന്താണ്‌? വയനാട്ടിലെ ആദിവാസികളുടെ പെരുമനായിരുന്ന സഖാവ്‌ വര്‍ഗീസിണ്റ്റെ കഥയെ സമകാല ബാഹ്യയാഥാര്‍ത്ഥ്യത്തോട്‌ ബന്ധിപ്പിച്ചുകൊണ്ട്‌ സംവിധായകന്‍ പറയാന്‍ ശ്രമിക്കുന്നത്‌ എന്താണ്‌? 'തലപ്പാവി'ല്‍ ദമിതമായിരിക്കുന്ന രാഷ്ട്രീയത്തേയും പ്രത്യയശാസ്ത്രത്തേയും അറിയാനുളള ഒരു ശ്രമമാണ്‌ ഈ ലേഖനം.

മധുപാലിണ്റ്റെ ചലച്ചിത്രം ആദ്യന്തം പരിശോധിച്ചാല്‍ പെട്ടെന്നു ശ്രദ്ധയില്‍പ്പെടുന്ന, മുഴച്ചു നില്‍ക്കുന്ന, ഒരു രംഗമുണ്ട്‌. ചലച്ചിത്രത്തിലെ ഇതര സീനുകളില്‍ നിന്നും മാറി നില്‍ക്കുന്ന ഈ രംഗം ചലച്ചിത്രകാരണ്റ്റെ അബോധത്തേയും പ്രത്യയശാസ്ത്രത്തേയും കണ്ടെത്താന്‍ നമ്മെ സഹായിക്കുന്നതാണ്‌. വിപ്ളവകാരിയായ ജോസഫിനെ വെടിവെച്ചുകൊന്ന രവീന്ദ്രന്‍നായരെന്ന പോലീസുകാരണ്റ്റെ ഓര്‍മ്മകളിലേക്ക്‌ ജോസഫ്‌ കടന്നുവരികയും അയാളോട്‌ സംസാരിക്കുകയും ചെയ്യുന്ന രംഗമാണിത്‌. നാട്ടിലെ ഒരു കവലയില്‍ രാഷ്ട്രീയപ്രസംഗം നടക്കുന്നതാണ്‌ പശ്ചാത്തലം. കൊടിയും തോരണങ്ങളും പ്രസംഗിക്കുന്നയാളുടെ രൂപവും ഭാവപ്രകടനങ്ങളും കേരളത്തിലെ ഒരു വലതുപക്ഷ രാഷ്ട്രീയകക്ഷിയുടെ പ്രവര്‍ത്തകനാണ്‌ അയാളെന്ന പ്രതീതി ജനിപ്പിക്കുന്നുണ്ട്‌. അയാള്‍ കോടതിക്കെതിരെ മന്ത്രി നടത്തിയ പ്രസ്താവനകളെ അപലപിച്ചുകൊണ്ട്‌ സംസാരിക്കുന്നു. അയാളുടെ പ്രസംഗത്തെ ചൂണ്ടി സ്വാശ്രയകോളേജിണ്റ്റെ അധിപന്‍മാര്‍ നല്‍കിയ വിരുന്നില്‍, ഇതേ പ്രശ്നങ്ങള്‍ സംബന്ധിച്ച കേസില്‍ വിധി പറയേണ്ട ഒരു ജഡ്ജി പങ്കെടുത്തതിനെ പരാമര്‍ശിക്കാതിരിക്കുകയും ഈ ജഡ്ജിയെ വിമര്‍ശിച്ച മന്ത്രിയെ കോടതിയലക്ഷ്യത്തിണ്റ്റെ പേരില്‍ പ്രാസംഗികന്‍ ആക്ഷേപിക്കുകയും ചെയ്യുന്നതായി സഖാവ്‌ ജോസഫ്‌ രവീന്ദ്രന്‍നായരെ ഗ്രഹിപ്പിക്കുന്നു. സ്വാശ്രയകോളേജിണ്റ്റെ അധിപന്‍മാര്‍ നല്‍കിയ വിരുന്നില്‍ ജഡ്ജി പങ്കെടുത്തതിനെ പ്രസംഗകന്‍ പരാമര്‍ശിക്കുന്നില്ലെന്നു്‌ പറയുന്നു. മധുപാലിണ്റ്റെ കഥാപാത്രം സ്വാശ്രയകോളേജ്‌ പ്രശ്നത്തില്‍ കേരളത്തില്‍ നടന്ന പൊറാട്ടുനാടകങ്ങളെന്തെല്ലാമായിരുന്നുവെന്നു പറയുന്നില്ല. സമകാല ബാഹ്യയാഥാര്‍ത്ഥ്യത്തെ ഭാഗികമായി അവതരിപ്പിക്കുന്ന ഈ രംഗം നിര്‍വ്വഹിക്കുന്ന പ്രത്യയശാസ്ത്രദൌത്യം എന്താണ്‌? ചലച്ചിത്രത്തിണ്റ്റെ മുഖ്യഗാത്രത്തില്‍നിന്നും വേറിട്ടു മുഴച്ചുനില്‍ക്കുന്ന ഈ രംഗം കാണുന്നവരെല്ലാം അതിനെ കേരളത്തിണ്റ്റെ സമകാല ബാഹ്യയാഥാര്‍ത്ഥ്യവുമായി ബന്ധിപ്പിച്ചു വായിക്കുമെന്നു തീര്‍ച്ചയാണ്‌. സ്വാശ്രയകോളേജ്‌ പ്രശ്നത്തില്‍ നമ്മുടെ വ്യവസ്ഥാപിത ഇടതുപക്ഷത്തിണ്റ്റേയും അവരുടെ മന്ത്രിസഭയുടേയും നിലപാടുകളോട്‌ ചേര്‍ത്തുവച്ചു കൊണ്ടുവേണം ചലച്ചിത്രത്തിലെ ജോസഫിണ്റ്റെ വാക്കുകളെ വായിച്ചെടുക്കേണ്ടത്‌. ചലച്ചിത്രത്തിനു പുറത്ത്‌ വിദ്യാഭ്യാസമേഖലയിലെ യാഥാര്‍ത്ഥ്യം എന്തായിരുന്നു? രാജീവ്‌ ഗാന്ധിയുടെ പുത്തന്‍ വിദ്യാഭ്യാസനയത്തെ കേരളത്തിലെ വ്യവസ്ഥാപിത ഇടതുപക്ഷം ആദ്യകാഴ്ചയില്‍ എതിര്‍ത്തുവെങ്കിലും അതിണ്റ്റെ ഭാഗമായ പദ്ധതികളെല്ലാം അവര്‍ ആത്മാര്‍ത്ഥതയോടെ നടപ്പിലാക്കുകയാണ്‌ ചെയ്തത്‌. സ്വാശ്രയകോളേജുകള്‍ നടപ്പിലാക്കാനുളള നിര്‍ദ്ദേശങ്ങളേയും അവര്‍ ഭരണത്തിലില്ലാത്ത അവസരത്തില്‍ വ്യവസ്ഥാപിത ഇടതുപക്ഷം എതിര്‍ത്തു. അന്ന്‌, ഇതോടനുബന്ധിച്ചു നടന്ന ഒരു സമരത്തില്‍ അഞ്ചുപേരാണ്‌ കൊല ചെയ്യപ്പെട്ടത്‌. എന്നാല്‍, ഇവര്‍ അധികാരത്തില്‍ വന്നപ്പോള്‍ സ്വാശ്രയകോളേജുകള്‍ സ്ഥാപിക്കുതിന്‌ അനുമതി നല്‍കുന്നതാണ്‌ നാം കണ്ടത്‌. കഴിഞ്ഞ സര്‍ക്കാരിണ്റ്റെ കാലത്ത്‌ സ്വാശ്രയമെഡിക്കല്‍കോളേജുകള്‍ക്കെതിരെ ഉയര്‍ത്തിയ എല്ലാ മുദ്രാവാക്യങ്ങളേയും മറന്നുകൊണ്ട്‌ സ്വാശ്രയസമ്പ്രദായത്തെ കൃത്യമായി നിയമവല്‍ക്കരിച്ചു നല്‍കുന്നതാണ്‌ ഈ അടുത്ത കാലത്തു നാം കണ്ടത്‌. ഇപ്പോള്‍, അവര്‍ പുതിയ സ്വാശ്രയകോളേജുകള്‍ ആരംഭിക്കുന്നതിനെ കുറിച്ച്‌ അന്വേഷിക്കുന്നു. സ്വാശ്രയകോളേജുകള്‍ക്ക്‌ ഫീസുകള്‍ വര്‍ദ്ധിപ്പിച്ചു നല്‍കുന്നു. രക്ഷിതാക്കളുടെ കൈയ്യില്‍നിന്നൂം ഡിപ്പോസിറ്റ്‌ എന്ന പേരില്‍ വന്‍തുക അഞ്ചുവര്‍ഷത്തേക്ക്‌ ഈടാക്കാനുളള അവകാശം മാനേജുമെണ്റ്റുകള്‍ക്ക്‌ നല്‍കുന്നു. സര്‍ക്കാര്‍കോളേജുകളിലെ ഫീസുകള്‍പോലും ഇരട്ടിയായി വര്‍ദ്ധിപ്പിക്കുന്നു. മാദ്ധ്യമങ്ങളോടുളള സംഭാഷണങ്ങളിലും ജനങ്ങളോടുളള പ്രസംഗങ്ങളിലും മതേതരമൂല്യങ്ങളെക്കുറിച്ചു പറയുകയും അടുത്ത നിമിഷം പളളി അരമനയില്‍പ്പോയി ഫീസ്‌ വര്‍ദ്ധിപ്പിക്കാനും കോഴ പിരിക്കാനുമുളള കരാര്‍ ഒപ്പിടുകയും ചെയ്യുന്നു. ഈയടുത്ത നാളുകളില്‍ ഈ രംഗത്തു നടത്തിയിട്ടുളള എല്ലാ പരിഷ്ക്കാരങ്ങളിലൂടേയും ജാതിമതശക്തികളുടെ ആധിപത്യം വിദ്യാഭ്യാസമേഖലയില്‍ ഉറപ്പിക്കുകയാണ്‌ ചെയ്തിട്ടുളളതെന്ന്‌ ആര്‍ക്കാണ്‌ തിരിച്ചറിയാത്തത്‌? വിദ്യാഭ്യാസമേഖലയെ കുറിച്ചുളള ഈ സമകാലയാഥാര്‍ത്ഥ്യത്തെ മറച്ചുവെക്കുന്ന സംവിധായകന്‍, ജോസഫ്‌ എന്ന കഥാപാത്രത്തിണ്റ്റെ വായിലേക്ക്‌ വിദ്യാഭ്യാസമന്ത്രിയെ പ്രശംസിക്കുന്ന വാക്കുകള്‍ തിരുകിക്കയറ്റുന്നു.

സഖാവ്‌ ജോസഫ്‌ എന്ന കഥാപാത്രത്തിണ്റ്റെ പ്രാഗ്‌രൂപം അടിയോരുടെ പെരുമനായിരുന്ന സഖാവ്‌ വര്‍ഗീസാണ്‌. സഖാവ്‌ ജോസഫ്‌ സമകാലയാഥാര്‍ത്ഥ്യത്തെ നോക്കിക്കാണുന്ന രംഗം, വര്‍ഗീസ്‌ ഇന്നു ജീവിച്ചിരുന്നുവെങ്കില്‍ എങ്ങനെ പ്രവര്‍ത്തിക്കുമായിരുന്നുവ്ളള സംവിധായകണ്റ്റെ നിരീക്ഷണത്തെയാണ്‌ മുന്നോട്ടുവെക്കുന്നത്‌. സഖാവ്‌ വര്‍ഗീസ്‌ എങ്ങനെ പ്രവര്‍ത്തിക്കുമായിരുന്നു? സംവിധായകണ്റ്റെ നിരീക്ഷണം ഇതാണ്‌: സഖാവ്‌ വര്‍ഗീസ്‌ ഒരു ഡി.വൈ.എഫ്‌.ഐ.ക്കാരനായി പ്രവര്‍ത്തിക്കുമായിരുന്നു. അയാള്‍ വിദ്യാഭ്യാസമന്ത്രി എം.എ.ബേബിയുടെ നയങ്ങളെ പിന്തുണക്കുമായിരുന്നു. സംവിധായകണ്റ്റെ ഈ നിരീക്ഷണം സഖാവ്‌ വര്‍ഗീസിനോട്‌ ചെയ്യുന്ന ഏറ്റവും വലിയ അപരാധമാണ്‌. ചലച്ചിത്രത്തിണ്റ്റെ മറ്റു രംഗങ്ങളിലെല്ലാം വര്‍ഗീസിണ്റ്റെ രാഷ്ട്രീയമെന്ന പ്രമേയത്തോട്‌ നീതിപുലര്‍ത്താന്‍ ശ്രമിക്കുന്ന സംവിധായകന്‍, ഇവിടെ ആ രക്തസാക്ഷിയുടെ വിപ്ളവാദര്‍ശത്തെ ഏറ്റവുമധികം ലഘൂകരിക്കുന്നു. സഖാവ്‌ ജോസഫ്‌ നക്സലൈറ്റാണ്‌ എന്ന്‌ സൂചിപ്പിക്കപ്പെടുന്നുണ്ടെങ്കിലും അദ്ദേഹത്തിണ്റ്റെ പ്രാഗ്‌രൂപമായ സഖാവ്‌ വര്‍ഗീസിണ്റ്റെ രാഷ്ട്രീയവും മാര്‍ക്സിസ്റ്റ്‌-ലെനിനിസ്റ്റ്‌ സൈദ്ധാന്തിക അടിത്തറയും വ്യവസ്ഥാപിതമായിക്കൊണ്ടിരുന്ന കേരളത്തിലെ ഇടതുപക്ഷവുമായുളള തെറ്റിപ്പിരിയലും ചലച്ചിത്രത്തില്‍ സൂചിപ്പിക്കപ്പെടുന്നതേയില്ല. ഇത്തരത്തിലുളള സൂചനകള്‍ വക്രീകരണത്തിന്‌ സഹായിച്ച രംഗത്തെ അപ്രസക്തമാക്കുമെന്നതുകൊണ്ട്‌ ഉപേക്ഷിക്കപ്പട്ടതായി കരുതാവുന്നതാണ്‌. സഖാവ്‌ വര്‍ഗീസ്‌ ജീവിച്ചിര്‍ന്നൂവെങ്കില്‍, കേരളത്തിലെ ഇത്തെ വിദ്യാഭ്യാസമേഖലയിലെ പ്രശ്നങ്ങളെ അദ്ദേഹത്തിന്‌ നേര്‍ക്കുനേര്‍ അഭിമുഖീകരിക്കേണ്ടി വന്നിരുന്നുവെങ്കില്‍, മധുപാലിണ്റ്റെ ചലച്ചിത്രത്തിലെ വാക്കുകള്‍കൊണ്ട്‌ പ്രശംസിക്കപ്പെട്ടവര്‍ക്ക്‌ സ്വൈര്യമായി ഉറങ്ങുവാന്‍ കഴിയുമായിരുന്നില്ല എന്നതല്ലേ സത്യം? സംവിധായകന്‍ ഈ ചലച്ചിത്രത്തിണ്റ്റെ നിര്‍മ്മാണത്തിലുടനീളം അഭിമുഖീകരിച്ച സന്ദിഗ്ദ്ധതകളുടെ തെളിഞ്ഞ പ്രകടനമാണ്‌ ഈ രംഗത്തിലൂടെ പ്രേക്ഷകന്‍ അനുഭവിച്ചറിയുന്നത്‌. ഈ ചലച്ചിത്രത്തിണ്റ്റെ സംവിധായകന്‍ അനുഭവിച്ച സന്ദിഗ്ദ്ധതകള്‍ എന്തായിരുന്നു? കഴിഞ്ഞ അര നൂറ്റാണ്ടിനുളളില്‍ കേരളം കണ്ട ഏറ്റവും മഹത്തായ ഒരു രക്തസാക്ഷിത്വത്തിണ്റ്റെ കഥ പറയുകയും അതോടൊപ്പം കേരളത്തിലെ വ്യവസ്ഥാപിത ഇടതുപക്ഷത്തെ ന്യായീകരിക്കുകയും ചെയ്യുകയെന്ന ഇരട്ട ദൌത്യം അദ്ദേഹത്തിന്‌ നിര്‍വ്വഹിക്കണമായിരുന്നു. ഇവ ഒരിക്കലും പരസ്പരം കൂട്ടിച്ചേര്‍ക്കാനാവാത്ത താല്‍പര്യങ്ങളായിരുന്നു. ചലച്ചിത്രത്തിണ്റ്റെ പ്രമേയമായ വര്‍ഗീസിണ്റ്റെ ത്യാഗനിര്‍ഭരമായ ജീവിതത്തിനും അദ്ദേഹത്തിണ്റ്റെ ആദര്‍ശങ്ങള്‍ക്കും പൊലിമ നല്‍കുന്നതോടൊപ്പം ഏതാണ്ട്‌ പൂര്‍ണ്ണമായും വ്യവസ്ഥക്കു വിധേയമായിക്കഴിഞ്ഞ ഇപ്പോഴത്തെ ഭരണപക്ഷമായ ഇടതുപക്ഷത്തെ ശ്ളാഘിക്കുകയും ചെയ്യുകയെന്നത്‌ അസാദ്ധ്യമായ കാര്യമാണ്‌. സര്‍ഗ്ഗാത്മകമായി അസാദ്ധ്യമായ ഇത്തരം ഒരു കാര്യം ചെയ്യാനായി സംവിധായകന്‍ തീരുമാനിക്കുന്നത്‌ ഒരു വലിയ ഭീതിയില്‍നിാണ്‌. അത്‌ വ്യവസ്ഥാപിതത്വത്തോടുളള ഭീതിയാണ്‌. വ്യവസ്ഥാപിതത്വത്തോട്‌ പടവെട്ടിയവണ്റ്റെ ജീവിതത്തെ മധുപാല്‍ അഭ്രപാളികളിലേക്ക്‌ പകര്‍ത്തിയത്‌ വ്യവസ്ഥാപിതത്വത്തെ പേടിച്ചുകൊണ്ടായിരുന്നു, അല്ലെങ്കില്‍ വ്യവസ്ഥാപിതത്വത്തെ പ്രീണിപ്പിക്കുവാന്‍ ശ്രമിച്ചുകൊണ്ടായിരുന്നു.

ജന്‍മിത്തത്തിണ്റ്റെ ക്രൂരകൃത്യങ്ങളെ, പോലീസിണ്റ്റെ കിരാതമായ നടപടികളെ, സമകാലസാമൂഹിക ജീവിതത്തിണ്റ്റെ തിന്‍മകളെ, നന്‍മയുളള ഹൃദയം പേറേണ്ടിവരുന്ന വ്യഥകളെ... എല്ലാം വളരെ സത്യസന്ധമായി തണ്റ്റെ ചലച്ചിത്രത്തില്‍ ആവിഷ്ക്കരിക്കുവാന്‍ കഴിഞ്ഞ സംവിധായകന്‌ കേരളത്തിണ്റ്റെ സമകാലരാഷ്ട്രീയാവസ്ഥയെ സ്പര്‍ശിക്കുമ്പോള്‍ മാത്രം ഇടറിയതെങ്ങിനെയാണ്‌? ജന്‍മിത്തത്തേക്കാള്‍, ഭരണകൂടത്തിണ്റ്റെ മര്‍ദ്ദനോപകരണങ്ങളുടെ കിരാതത്വത്തേക്കാള്‍ ക്രൂരമായ എന്താണ്‌ അദ്ദേഹത്തെ പേടിപ്പിച്ചത്‌? മഹാവിപ്ളവകാരികളുടെ വേഷം കെട്ടുകയും വ്യവസ്ഥയുടെ അപ്പസ്തോലന്‍മാരായി പെരുമാറുകയും ചെയ്യുന്ന ഒരു രാഷ്ട്രീയസംഘടനയാണ്‌ അദ്ദേഹത്തെ പേടിപ്പിച്ചത്‌. നമ്മുടെ സര്‍ഗ്ഗധനരായ എഴുത്തുകാരേയും ചലച്ചിത്രകാരന്‍മാരേയും പേടിപ്പിക്കുന്നത്‌(ഇപ്പോള്‍ അവരെ സൃഷ്ടിക്കുകയും സംഹരിക്കുകയും ചെയ്യുന്നത്‌) ജന്‍മിത്തമോ പോലീസിണ്റ്റെ കിരാതത്വമോ അല്ല, ഒരു ഫാസിസ്റ്റ്‌ രാഷ്ട്രീയമാണ്‌. പുരോഗമനത്തിണ്റ്റെ മുഖംമൂടിയണിഞ്ഞ ഈ രാഷ്ട്രീയസംഘടന എല്ലാ പുരോഗമനപ്രവര്‍ത്തനങ്ങളേയും നിഷേധിക്കുകയും മുളയിലെ നുളളിക്കളയാന്‍ ശ്രമിക്കുകയും ചെയ്യുന്നു. വ്യവസ്ഥാവിരുദ്ധതയുടെ ഒരു പൊടിപ്പിനെ പോലും കിളിര്‍ക്കാന്‍ അനുവദിക്കാത്ത രീതിയില്‍ എല്ലാറ്റിനേയും ഏറ്റവും ഹീനമായ രീതിയില്‍ വ്യവസ്ഥയിലേക്ക്‌ വലിച്ചെടുക്കുവാന്‍ ശ്രമിക്കുന്നു.


സര്‍ഗ്ഗാത്മകമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ അധികാരത്തോടും വ്യവസ്ഥാപിതത്വത്തോടുമുളള പ്രതിജ്ഞാബദ്ധതകള്‍ അവരുടെ കലാസൃഷ്ടികളെ എങ്ങനെ വക്രീകരിക്കുന്നൂവെന്നതിണ്റ്റേയും അവ വ്യവസ്ഥയുടെ മൂല്യങ്ങളെ എങ്ങനെ പുനരുല്‍പാദിപ്പിക്കുന്നൂവെന്നതിണ്റ്റേയും ഉദാഹരണമാണ്‌ മധുപാലിണ്റ്റെ ചലച്ചിത്രം.വര്‍ഗീസിണ്റ്റെ കഥ പറയുമ്പോള്‍ ആ കലാപകാരിയുടെ രാഷ്ട്രീയസൈദ്ധാന്തികധാരണകളെ മറച്ചു വെക്കുന്നതിലൂടെ ആ ധാരണകളോടെ ഇന്നു സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രസക്തിയെ മറച്ചുവെക്കാന്‍ മധുപാലിനു കഴിയുന്നു, ഇത്‌ വ്യവസ്ഥാപിതത്വത്തെ സന്തോഷിപ്പിക്കുന്ന കാര്യമാണ്‌. വര്‍ഗീസിനെ കുറിച്ചുള്ള സിനിമ ആ മഹാ വിപ്ളവകാരിയുടെ രാഷ്ട്രീയത്തെ ഉള്ളില്‍ വഹിക്കുന്നില്ല

1 comment:

josephjohn said...

കേരളത്തിലെ വയനാട് ജില്ലയിലെ ആദിവാസികള്‍ക്ക് ഇടയില്‍ പ്രിയങ്കരനും അധികാരി കേന്ദ്രങ്ങളില്‍ കുപ്രസിദ്ധനുമായിരുന്ന ഒരു നക്സലേറ്റ് നേതാവായിരുന്നു നക്സല്‍ വര്‍ഗ്ഗീസ്.

ആദിവാസികളുടെ വയനാട്ടിലെ സ്ഥിതി ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷവും ശോചനീയമായിരുന്നു. വള്ളിയൂര്‍കാവ് ക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും അടിമവ്യാപാരം നടന്നിരുന്നു. ഇതില്‍ തമ്പ്രാന്‍മാര്‍ അല്പം നെല്ലും കുറച്ചു പണവും കൊടുത്ത് ആദിവാസികളെ ഒരു വര്‍ഷത്തേയ്ക്ക് സ്വന്തമാക്കിയിരുന്നു. ആദിവാസികളുടെ ദിവസക്കൂലി പുരുഷന്മാര്‍ക്ക് 3 വാരം (ഒരു വാരം - ഏകദേശം ഒരു ലിറ്റര്‍) നെല്ലും 75 പൈസയുമായിരുന്നു. സ്ത്രീകള്‍ക്ക് ഇത് രണ്ടു വാരം നെല്ലും 50 പൈസയുമായിരുന്നു. പുരുഷന്മാര്‍ മുട്ടിനു താഴെ മറച്ച് മുണ്ടുടുത്താല്‍ തമ്പ്രാന്റെ ആളുകള്‍ അവരെ തല്ലി ഒതുക്കുമായിരുന്നു. തമ്പ്രാന്റെമുന്‍പില്‍ വെച്ച് ആദിവാസികള്‍ക്ക് മലയാളം സംസാരിക്കുവാന്‍ അനുവാദമില്ലായിരുന്നു. ആദിവാസി ഭാഷ മാത്രമേ അവര്‍ക്ക് സംസാരിക്കാന്‍ അനുവാദം ഉണ്ടായിരുന്നുള്ളൂ. തമ്പ്രാനെ കണ്ടാല്‍ പൊതുവഴിയില്‍ പോലും ആദിവാസി പുരുഷന്മാരും സ്ത്രീകളും വഴിമാറി നടക്കണമായിരുന്നു. രാവിലെ മുതല്‍ രാത്രിവരെ ഈ കൂലിക്ക് തമ്പ്രാന്മാരുടെ പാടത്ത് ആദിവാസികള്‍ക്ക് പണിയേണ്ടിയും വന്നു. ആദിവാസി പെണ്‍കുട്ടികളെ തമ്പ്രാന്മാര്‍ ബലാത്സംഗം ചെയ്ത് അച്ഛനില്ലാത്ത കുട്ടികളെ കൊടുക്കുന്നതും പതിവായിരുന്നു.

ഈ അവസ്ഥയിലാണ് വര്‍ഗ്ഗീസ് വയനാട്ടിലേയ്ക്ക് വരുന്നത്. ആദിവാസി നേതാവായ ചോമന്‍ മൂപ്പനുമൊത്ത് അദ്ദേഹം പ്രക്ഷോഭങ്ങള്‍ നടത്തി. വര്‍ഗ്ഗീസിനെ സി.പി.ഐ.(എം) ആദിവാസി കര്‍ഷക തൊഴിലാളികളെ സംഘടിതരാക്കുവാനായി വയനാട്ടിലേക്ക് അയക്കുകയായിരുന്നു. പക്ഷേ വയനാട്ടില്‍ എത്തിയപ്പോള്‍ പല ജന്മിമാരും തന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളായി മാറി ആദിവാസികളെ ചൂഷണം ചെയ്യുന്ന അവസ്ഥയായിരുന്നു കാണാന്‍ കഴിഞ്ഞത്. നക്സലിസത്തിലേക്കു തിരിഞ്ഞ വര്‍ഗ്ഗീസിനെ പാര്‍ട്ടി തന്നെ വര്‍ഗ്ഗശത്രുവായി മുദ്രകുത്തി.

പല ആദിവാസി പ്രക്ഷോഭങ്ങളും സംഘടിപ്പിച്ച് വര്‍ഗ്ഗീസ് ആദിവാസികളുടെ ദിവസക്കൂലി ആണുങ്ങള്‍ക്ക് മൂന്നുപറ നെല്ലും 75 പൈസയുമായും സ്ത്രീകള്‍ക്ക് രണ്ടുപറ നെല്ലും 50 പൈസയുമായും ഉയര്‍ത്തി. ഇത് എല്ലാ ജന്മിമാരും കമ്യൂണിസ്റ്റ് - കമ്യൂണിസ്റ്റ് ഇതര പ്രവര്‍ത്തകരും വര്‍ഗ്ഗീസിന് എതിരാകുവാന്‍ കാരണമായി. വര്‍ഗ്ഗീസിന്റെ പ്രവര്‍ത്തനങ്ങളിലൂടെ അടിമപ്പണി വയനാട്ടില്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കപ്പെട്ടു.

പല അവസരങ്ങളിലും രാത്രികളില്‍ വര്‍ഗ്ഗീസും സുഹൃത്തുക്കളും ജന്മിമാരുടെ വയലുകളില്‍ കയറി കുടിലുകള്‍ കുത്തുന്നത് പതിവായിരുന്നു. രാവിലെ ജന്മിയുടെ ആളുകള്‍ എത്തി ഇത് നശിപ്പിക്കുകയും ചെയ്യും. വര്‍ഗ്ഗീസ് ആദിവാസികള്‍ക്ക് പഠന ക്ലാസുകളും എടുത്തു. ചോമന്‍ മൂ‍പ്പന്‍, എം.പി. കാളന്‍ തുടങ്ങിയ ആദിവാസി നേതാക്കള്‍ വായിക്കുവാനും എഴുതുവാനും പഠിച്ചത് ഇങ്ങനെയാണ്.

നക്സല്‍ ആക്ഷനുകളിലൂടെ വര്‍ഗ്ഗീസും സുഹൃത്തുക്കളും വസുദേവ അഡിഗ, ചേക്കു എന്നീ സ്ഥലം ഉടമകളെ കൊലപ്പെടുത്തി. വര്‍ഗ്ഗീസിന്റെ അക്രമ മാര്‍ഗ്ഗങ്ങള്‍ വയനാട്ടിലെ ആദിവാസികള്‍ അല്ലാത്തെ ജനങ്ങളുടെ ഇടയില്‍ ഒരു തീവ്രവാദി എന്ന പ്രതിച്ഛായ സൃഷ്ടിച്ചു.


[തിരുത്തുക] മരണം
വര്‍ഗ്ഗീസിന്റെ മരണത്തെക്കുറിച്ച് പല കഥകളും നിലവിലുണ്ട്. വര്‍ഗ്ഗീസ് പോലീസുമായി ഉള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്നായിരുന്നു ഒരുപാടു നാളായി ഔദ്യോഗിക ഭാഷ്യം. എന്നാല്‍ രാമചന്ദ്രന്‍ നായര്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്‍ വയനാട്ടില്‍ തിരുനെല്ലിയിലെ ഒരു കുടിലില്‍ നിന്ന് രാവിലെ പിടികൂടിയ വര്‍ഗ്ഗീസിനെ താന്‍ മേല്‍ ഉദ്യോഗസ്ഥരുടെ (അന്നത്തെ ഡെപ്യൂട്ടി എസ്.പി ആയ എ. ലക്ഷ്മണ, ഡി.ഐ.ജി ആയ പി. വിജയന്‍ എന്നിവരുടെ) നിര്‍ദ്ദേശ പ്രകാരം 1970 ഫെബ്രുവരി 18-നു വൈകിട്ട് വെടിവെച്ച് കൊല്ലുകയായിരുന്നു എന്ന് 1998-ല്‍ വെളിപ്പെടുത്തി. വിപ്ലവം ജയിക്കട്ടെ എന്നു പറഞ്ഞ് ചിരിച്ചുകൊണ്ടാണ് വര്‍ഗ്ഗീസ് മരിച്ചത് എന്നാണ് രാമചന്ദ്രന്‍ നായര്‍ പറയുന്നത്. വര്‍ഗ്ഗീസിന് മരണത്തിനു മുന്‍പ് ചോറുവാരി കൊടുത്തു എന്നും കത്തിച്ച ബീഡി കൊടുത്തു എന്നും പറയുന്നു.

വര്‍ഗ്ഗീസിനെ വെടിവെച്ചു കൊന്ന സ്ഥലം എന്ന് കരുതുന്ന തിരുനെല്ലിയിലെ കാട്ടാനകള്‍ മേയുന്ന വനത്തിനു നടുവിലെ വര്‍ഗ്ഗീസ് പാറ ഇന്ന് ആദിവാസി യുവാക്കള്‍ പരിശുദ്ധമായി കരുതുന്നു. എല്ലാ ചരമ വാര്‍ഷികത്തിനും ധാരാളം ആദിവാസികള്‍ ഇവിടെ ഒത്തുചേര്‍ന്ന് ചെങ്കൊടി ഉയര്‍ത്തുന്നു.

രാമചന്ദ്രന്‍ നായര്‍ ഈ വെളിപ്പെടുത്തലിനു പിന്നാലെ അറസ്റ്റ് ചെയ്യപ്പെട്ടു. കേസ് സി.ബി.ഐയുടെ അന്വേഷണത്തിലാണ്. ജാമ്യം ലഭിച്ച രാമചന്ദ്രന്‍ നായര്‍ 2006 നവംബര്‍ മാസത്തില്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങളാല്‍ മരിച്ചു. അദ്ദേഹം ഒരു ആത്മകഥയും എഴുതിയിട്ടുണ്ട്.

രാമചന്ദ്രന്‍ നായര്‍ മുഴുവന്‍ കഥയും പറഞ്ഞില്ല എന്നും വര്‍ഗ്ഗീസിനെ ക്രൂരമായി പീഡിപ്പിച്ചാണ് കൊന്നതെന്നും പഴയ നക്സല്‍ പ്രവര്‍ത്തകയും ഇന്ന് സാമൂഹിക പ്രവര്‍ത്തകയുമായ അജിത ആരോപിക്കുന്നു
http://ml.wikipedia.org/wiki/%E0%B4%A8%E0%B4%95%E0%B5%8D%E0%B4%B8%E0%B4%B2%E0%B5%8D%E2%80%8D_%E0%B4%B5%E0%B4%B0%E0%B5%8D%E2%80%8D%E0%B4%97%E0%B5%8D%E0%B4%97%E0%B5%80%E0%B4%B8%E0%B5%8D